Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Monday, April 28, 2008

ഊട്ടി-2: മുഖങ്ങള്‍

സമുദ്രനിരപ്പില്‍നിന്ന്‌ 7,349 അടി (2240 മീറ്റര്‍) ഉയരത്തിലാണ്‌ ഊട്ടി. പശ്ചിമഘട്ടവും പൂര്‍വഘട്ടവും സംഗമിക്കുന്നയിടം. ഇത്രയും ഉയരത്തിലെത്തി വേണം സന്ദര്‍ശകന്‌ അവന്റെ ആകാംക്ഷകളുടെ ഉത്തരം തേടാന്‍. പുതിയതായി എന്തൊക്കെയോ കാണാനും അനുഭവിക്കാനുള്ള ആകാംക്ഷ. ഡൊട്ടപേട്ട, പൈക്കര, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ടീ ഫാക്ടറി, ബോട്ടിങ്‌ -അതിനപ്പുറം അധികമൊന്നും സന്ദര്‍ശകന്‌ കേള്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല, കാണാനും. എന്നാല്‍, പ്രഭാതത്തില്‍ സമീപത്തെ ഏതെങ്കിലുമൊരു മലഞ്ചെരുവിലേക്ക്‌ നിശബ്ദനായി നടക്കുക...പൂക്കളുടെയും പക്ഷികളുടെയും ഒരു അജ്ഞാതസാമ്രാജ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. വര്‍ണങ്ങളുടെയും ശബ്ദങ്ങളുടെയും തണുപ്പിന്റെയും മായികലോകം. ഏപ്രിലിന്റെ വെളിച്ചം നിറഞ്ഞ പകലുകളില്‍ ഊട്ടി എന്തിനോവേണ്ടി ഒരുങ്ങുന്നതുപോല. ശരിയാണ്‌, ഊട്ടി അതിന്റെ വര്‍ണകാലത്തിനായി തയ്യാറാവുകയാണ്‌-മെയ്‌ മാസത്തിലെ പുഷ്‌പോത്സവത്തിനായി.
തിരക്ക്‌ തുടങ്ങിയിരിക്കുന്നു. ലോഡ്‌ജുകളുടെ വാടക ഇപ്പോള്‍ തന്നെ ഇരട്ടിയിലധികമാണ്‌. എന്നിട്ടും, മുറികള്‍ കിട്ടാനില്ല. റോഡുകളില്‍ വാഹനങ്ങളുടെ ഒടുങ്ങാത്ത നിര. ഉദ്യാനങ്ങളിലും ടെലസ്‌കോപ്പ്‌ഹൗസിലുമൊക്കെ തോട വര്‍ഗക്കാരായ ആദിവാസി തൊഴിലാളികള്‍ ഊട്ടിയെ അണിയിച്ചൊരുക്കുകയാണ്‌; ചെടികള്‍ നട്ടും, പുല്‍നാമ്പുകള്‍ ചെത്തിമിനുക്കിയും, കെട്ടിടങ്ങള്‍ ചായമടിച്ചും. കന്നഡയും തെലുങ്കും മലയാളവും ഹിന്ദിയും തമിഴുമെല്ലാം ഓരോ കോണില്‍നിന്നും ഉയരുന്നു. അജ്ഞാതമായ ഏതോ നിധി തേടിയെത്തിയവരെപ്പോലെ സന്ദര്‍ശകര്‍ എല്ലാ കോണുകളും ആര്‍ത്തിയോടെ കൈയടക്കുന്നു. ഹോട്ടലുകളില്‍, റോഡുകളില്‍, ബോട്ട്‌ഹൗസുകളില്‍, ടെലസ്‌കോപ്പ്‌ ഹൗസില്‍, എല്ലായിടത്തും തിരക്കിന്റെയും തിമര്‍പ്പിന്റെയും വിപണനത്തിന്റെയും ഉത്സവം. ആ തിരിക്കിനിടിയില്‍ കണ്ട ചില മുഖങ്ങളാണ്‌ ചുവടെ, മനുഷ്യന്റെയും നാടിന്റെയും.
1. എത്രയെത്ര പൊയ്‌മുഖങ്ങള്‍-സഞ്ചാരം വിപണനമാക്കിയ ഒരു സ്ഥലത്ത്‌ ഇത്‌ സ്വാഭാവിക കാഴ്‌ച. ഊട്ടി-ഗൂഡല്ലൂര്‍ റൂട്ടിലെ പൈക്കരയില്‍ ബോട്ടിങ്‌ പോയന്റിനരികെ കരയില്‍ കയറ്റിവെച്ചിരിക്കുന്ന ഡസണ്‍കണക്കിന്‌ കളിവഞ്ചികളില്‍ ചിലത്‌.
2. വര്‍ണലോകത്തെ ടെലസ്‌കോപ്പ്‌ഹൗസ്‌-സീസണ്‍ എത്തിയിരിക്കുന്നു. പുഷ്‌പോത്സവത്തിനായി ഊട്ടിയിപ്പോള്‍ മുഖംമിനുക്കുകയാണ്‌. മെയ്‌ 10, 11 തിയതികളില്‍ നടക്കുന്ന പനിനീര്‍പ്പൂമേളയ്‌ക്ക്‌ ഇത്തവണ 3200 ഇനം ചെടികള്‍ പുഷ്‌പിക്കുമെന്നാണ്‌ അധികൃതര്‍ അറിയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം 2800 ഇനം ചെടികളാണുണ്ടായിരുന്നത്‌. ഡൊട്ടപേട്ടയിലെ ടെലസ്‌കോപ്പ്‌ ഹൗസിലും പെയിന്റിങ്‌ ജോലി പുരോഗമിക്കുകയാണ്‌.
3. ഊട്ടിയുടെ പ്രവേശനകവാടം എന്നാണ്‌ മേട്ടുപ്പാളയം വഴി പോകുമ്പോള്‍ ചുരത്തിലെ പറളിയാര്‍ അറിയപ്പെടുന്നത്‌. ബസ്സുകളും വാഹനങ്ങളുമെല്ലാം അവിടെ തെല്ലുനേരം നിര്‍ത്തുന്നു. ചായകുടി, പ്രാഥമികാവശ്യം നിര്‍വഹിക്കല്‍ ഒക്കെയാവാം. പറളിയാറിലെ ഒരു കച്ചവടക്കാരിയാണ്‌ ചിത്രത്തില്‍. അത്തിപ്പഴം പോലുള്ള കായയുടെ പേര്‌ അവര്‍ക്കറിയില്ല. സമീപത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍നിന്നുള്ളതാണ്‌. 'മലേഷ്യന്‍പഴം' എന്നാണ്‌ വിശേഷണം. ഗര്‍ഭധാരണത്തിന്‌ ഇത്‌ കഴിക്കുന്നത്‌ നല്ലതാണത്രേ.
4. ഇന്ത്യന്‍മുഖം, ഇന്ത്യയുടെ മുഖം- ചെങ്കല്‍പേട്ടില്‍നിന്ന്‌ ഗോപാല്‍ എത്തിയതും ഊട്ടി കാണാനാണ്‌. ഗോപാലിനെപ്പോലുള്ള കൂലിപ്പണിക്കാര്‍ മുതല്‍ വിദേശസഞ്ചാരികള്‍വരെ ഊട്ടി കാണാനെത്തുന്നവരില്‍ പെടുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍നിന്നുള്ള ദൃശ്യം.
5. ഏതുവേഷവുമാകാം, കൗബോയ്‌ ആകണോ അതിനും ഊട്ടിയില്‍ വഴിയുണ്ട്‌. ഡൊട്ടപേട്ടയില്‍ തൊപ്പി വില്‍ക്കുന്ന കച്ചവടക്കാരന്‍. കൗബോയ്‌ തൊപ്പിക്ക്‌ 150 രൂപാവരെയാണ്‌ വില.
6. താഴ്‌വര, മലനിരകള്‍, മേഘങ്ങള്‍, ആകാശം-എല്ലാം ഇവിടെ അടുത്താണ്‌, കൈയെത്തും ദൂരത്ത്‌. നൈന്‍ത്‌ മൈല്‍ ഷൂട്ടിങ്‌ സ്‌പോട്ടില്‍നിന്നുള്ള ദൃശ്യം.
7. സന്ദര്‍ശകരുടെ കുതിരസവാരിയും ഊട്ടിയിലെ വരുമാനമാര്‍ഗമാണ്‌. നൂറുരൂപ നല്‍കി ആര്‍ക്കുമിവിടെ കുതിരപ്പുറത്ത്‌ കയറാം.
8. പൂഷ്‌പമേളയുടെ മറുവശം പുഷ്‌പമേളയുടെ ലഹരിയില്‍ മതിമറക്കുന്ന സന്ദര്‍ശകര്‍ അറിയത്ത ഒരു കാര്യമുണ്ട്‌. ചെടികളെ ഭംഗിയായി നിര്‍ത്താന്‍ എത്രമാത്രം കീടനാശിനികള്‍ ഈ മണ്ണിലും വായുവിലും കലരുന്നുണ്ടെന്ന്‌. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന കുട്ടന്‍ എന്ന തോടവര്‍ഗക്കാരന്‍. ചെടികളിലടിക്കാനുള്ള 'റോഗോന്‍' കീടനാശിനി കൈയുറപോലും ധരിക്കാതെ കത്തികൊണ്ട്‌ തുറക്കാന്‍ ശ്രമിക്കുകയാണ്‌ അയാള്‍.
9. ഓര്‍മയ്‌ക്കായി-ഒരുവര്‍ഷം വരെ വാടാത്ത പൂവ്‌ കൊണ്ടുപോകാം, ഒരു കെട്ടിന്‌ പത്തുരൂപ മാത്രം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‌ മുന്നില്‍ പൂ വില്‍ക്കുന്ന മഹാലക്ഷ്‌മി.

Saturday, April 26, 2008

ഊട്ടിയില്‍ ഒരു വിഷുദിനത്തില്‍

ഏപ്രിലില്‍ രണ്ടു മുഖങ്ങളുണ്ട്‌ ഊട്ടിക്ക്‌-ചുട്ടുപൊള്ളുന്ന വെയില്‍ നിറഞ്ഞ പകലിന്റേയും, തണുപ്പിന്റെ അവിശ്വസനീയതയിലേക്ക്‌ സന്ദര്‍ശകരെ അകപ്പെടുത്തുന്ന രാത്രിയുടേയും. ഇതുരണ്ടുമൊഴിവാക്കിയാല്‍, കച്ചവടത്തിന്റെയും കെട്ടുകാഴ്‌ചകളുടെയും മറ്റൊരു താവളം മാത്രമാണ്‌ ഊട്ടിയെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും. ഒരു പരിധിവരെ അത്‌ ശരിയുമാണ്‌; ഇടവഴികളില്‍ കാല്‍പതിക്കുന്നിടത്തെല്ലാം വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ സാന്നിധ്യം നിങ്ങളെ ആകര്‍ഷിക്കുന്നില്ലെങ്കില്‍, ആകാശത്തിന്റെ അനിര്‍വചനീയമായ നീലനിറം മനസിന്റെ സ്വസ്ഥത കെടുത്തുന്നില്ലെങ്കില്‍......കഴിഞ്ഞ വിഷുദിനത്തില്‍ ഒരു ഏകാന്തയാത്രയില്‍ ഊട്ടി കാത്തുവെച്ചിരുന്ന ദൃശ്യങ്ങളില്‍ ചിലത്‌ രണ്ട്‌ പോസ്‌റ്റുകളായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദ്യത്തേത്‌ 'കാഴ്‌ചകളും', അടുത്തത്‌ 'മുഖങ്ങളും'.

കാഴ്‌ചകള്‍

1.നീലാകാശത്തിനരികെ-എല്ലാ ചെടികളും പുഷ്‌പത്തിനായി ഉണരുന്ന കാലമാണ്‌ ഏപ്രില്‍. ദൈവത്തെക്കുറിച്ചു സംസാരിക്കൂ എന്നു പറഞ്ഞപ്പോള്‍, ആല്‍മന്‍ഡ്‌ വൃക്ഷം നിറയെ പുഷ്‌പിച്ചതായി നിക്കോസ്‌ കസാന്‍ദ്‌സാക്കിസ്‌ ഒരു ഹൈക്കുവില്‍ പറയുന്നു. ഈ മലമുകളില്‍ ചെടികളെല്ലാം ദൈവത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ഇപ്പോള്‍ കേള്‍ക്കാം. ഡൊട്ടപേട്ടയിലെ ടെലസ്‌കോപ്പ്‌ ഹൗസിനരികില്‍നിന്നുള്ള ദൃശ്യം.


2. കൊളോണിയല്‍ കാലം ബാക്കിവെച്ച പഴമയുടെ സ്‌പര്‍ശം ഊട്ടിയില്‍ ഇപ്പോഴും ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട്‌- സെന്റ്‌ഹാര്‍ട്ട്‌ ദേവാലയത്തിന്‌ പിന്നിലെ കുന്നിന്‍ ചെരുവില്‍നിന്നുള്ള ഊട്ടിപട്ടണത്തിന്റെ കാഴ്‌ച.

3. കാരറ്റ്‌ കഴുകുന്നവര്‍-സ്വര്‍ണവര്‍ണമാര്‍ന്ന കാരറ്റ്‌ തേടിപ്പോകുന്നവര്‍ അറിയുന്നില്ല, എത്ര ചെളി അതില്‍നിന്ന്‌ ക്ഷമാപൂര്‍വം കഴുകിക്കളഞ്ഞാലാണ്‌ അതിന്‌ ആ നിറം കിട്ടുകയെന്ന്‌. ഊട്ടിയിലിപ്പോള്‍ കാരറ്റ്‌ വിളവെടുപ്പിന്റെ കാലംകൂടിയാണ്‌. പാതയോരങ്ങളിലെല്ലാം കാരറ്റ്‌ വില്‍ക്കുന്നവരെ കാണാം. ഊട്ടിക്കു സമീപത്തെ ഒരു കൃഷിയിടത്തില്‍നിന്ന്‌.

4. ആകാശനീലിമ പൂവിതളിലും-ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്‌ ഈ ദൃശ്യം സന്ദര്‍ശകര്‍ക്കായി ഒരുങ്ങി നിന്നത്‌.

5. അത്യുന്നതങ്ങളില്‍ -ആകാശത്തേക്ക്‌ തലയുയര്‍ത്തി നിര്‍ക്കുന്ന സെന്റ്‌ ഹാര്‍ട്ട്‌ ദേവാലയഗോപുരം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ ദേവാലയത്തിലെ കന്യാമറിയത്തിന്റെ രൂപത്തിന്‌ മുന്നില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഊട്ടിയില്‍ പലരുടെയും ദിവസം ആരംഭിക്കുന്നത്‌.

6. ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും...സിമന്റ്‌ മൂടിയ നടപ്പാതകളും മുറ്റങ്ങളുമൊഴിവാക്കിയാല്‍, എവിടെയൊക്കെ പച്ചപ്പ്‌ ഉണ്ടോ അവിടെയെല്ലാം പൂക്കളാണ്‌; പല വര്‍ണത്തില്‍, വലിപ്പത്തില്‍, പല ഭാവത്തില്‍..ബൊട്ടാണിക്കല്‍ ഗാര്‍ഡന്‌ എതിരെയുള്ള കുന്നിന്‍ചെരുവില്‍നിന്നുള്ള ദൃശ്യം.

7. മേഘങ്ങളെ തടവലാക്കിയ താഴ്‌വര-ഏപ്രിലില്‍ ഊട്ടിയിലെ ആകാശത്തിന്‌ നീലവര്‍ണം കൂടുന്നതിനൊപ്പം, മേഘങ്ങളുടെ ശില്‌പഘടനയും വിവരണാതീധമാകും. ഡൊട്ടപേട്ടയില്‍നിന്നുള്ള താഴ്‌വരയുടെയും ആകാശത്തിന്റെയും കാഴ്‌ച.

8. ഭൂമിയുടെ അതിരുകള്‍-ഊട്ടി മൈസൂര്‍ റൂട്ടില്‍ നൈന്‍ത്‌ മൈല്‍ ഷൂട്ടിങ്‌ സ്‌പോട്ട്‌ എത്രയോ സിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള പ്രദേശമാണ്‌. വിശാലമായ പുല്‍മേടും താഴ്‌വരകളും താണിറങ്ങിയ ആകാശവും സന്ദര്‍ശകരെ സംഭ്രമിപ്പിക്കും. കാറ്റിന്റെയും വെളിച്ചത്തിന്റെയും സാമ്രാജ്യമായ ആ കുന്നിന്‍ ചെരിവിറങ്ങിവരുന്ന ഒരു സന്ദര്‍ശകന്‍.

9. ഊട്ടി മാരിയമ്മന്‍ ക്ഷേത്രത്തിലെ രഥോത്സവം. വിഷുവിന്‌ പിറ്റേന്നാണ്‌ ഇവിടുത്തെ മുഖ്യ ആഘോഷം. പൊരിയും ഉപ്പും രഥത്തിന്‌ നേരെയെറിഞ്ഞാണ്‌ ഭക്തര്‍ ആവേശം പ്രകടിപ്പിക്കുക.

Monday, March 24, 2008

മലമ്പുഴ-രണ്ട്‌ സായാഹ്നങ്ങളില്‍

രണ്ട്‌ സായാഹ്നങ്ങള്‍ മലമ്പുഴയില്‍ ചെലവിട്ടതിന്റെ ബാക്കിപത്രമാണ്‌ ഇതോടൊപ്പമുള്ള ദൃശ്യങ്ങള്‍. അമ്പൂരിയില്‍ നെയ്യാര്‍ഡാമിന്റെ തീരത്ത്‌ ജീവിച്ച എനിക്ക്‌, യക്ഷിയൊഴികെ, വലിയ അത്ഭുതങ്ങളൊന്നും മലമ്പുഴ കരുതിവെച്ചിട്ടില്ലായിരിക്കാം എന്ന മുന്‍വിധി ഉണ്ടായിരുന്നു. പക്ഷേ, ആദ്യസന്ദര്‍ശനത്തില്‍ തന്നെ ആ വിചാരം മാറി. ഓരോ ഭൂപ്രകൃതിയും ഓരോ അനുഭവങ്ങളാണ്‌, ഒരു 'ദജാവു' ചിലപ്പോള്‍ മനസിലുയരാം എന്നുമാത്രം. പാലക്കാട്‌ പട്ടണത്തില്‍നിന്ന്‌ വെറും ഏഴ്‌ കിലോമീറ്റര്‍ അരികെ ഇത്ര വന്യമായൊരു സ്ഥലം എന്ന ചിന്തയാണ്‌ ഏറ്റവും ആകര്‍ഷകം.

ഡാമിലെ കടത്തുകടവ്‌ കടന്ന്‌ മലഞ്ചെരുവിലൂടെയുള്ള കാട്ടുപാതിയിലൂടെ ആദ്യദിവസം ഏറെ ദൂരം വടക്കുഭാഗത്തേക്ക്‌ നടന്നു; പ്രതാപ്‌ ജോസഫും ഞാനും. ഞങ്ങളെത്തിയ സാമാന്യം വിജനമായ സ്ഥലത്തിന്റെ പേര്‌ സ്‌കൂള്‍വിട്ടു വരുന്ന കുട്ടിയോട്‌ അന്വേഷിച്ചപ്പോള്‍, 'തെക്കേ മലമ്പുഴ'യെന്ന്‌ ഉത്തരം കിട്ടി. വടക്കോട്ട്‌ നടന്ന്‌ തെക്കേ മലമ്പുഴയെത്തുന്ന വിദ്യ! അതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ ആ എട്ടാംക്ലാസുകാരന്‍ അല്‍പ്പം ആലോചനയോടെ പറഞ്ഞു: 'അതേയ്‌, ഞാന്‍ ജനിക്കും മുമ്പിട്ട പേരാ ഇത്‌'.





Tuesday, June 19, 2007

വോട്ടുതേടുന്ന താജ്‌മഹല്‍


2005 ജനവരിയില്‍ പകര്‍ത്തിയത്‌
ന്യൂഡല്‍ഹിയില്‍നിന്ന്‌ ആഗ്രയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ ശിവാനിയെ പരിചയപ്പെടുന്നത്‌. നൈനിറ്റാള്‍ സ്വദേശിയായ ആ പെണ്‍കുട്ടി അവളുടെ ചേച്ചിയുടെ കുടുംബത്തിനൊപ്പം സ്ഥലം കാണാനെത്തിയതാണ്‌. കൊടുംതണുപ്പുള്ള ആ ജനവരി ദിനത്തില്‍ എത്രയോ വിരസമാകേണ്ടിയിരുന്ന എന്റെ യാത്ര, ശിവാനിയുടെ നാണം പൂണ്ടുള്ള സംസാരത്താലും സംശയങ്ങളാലും സജീവമായി. താജ്‌മഹലിന്റെ മുഖ്യകവാടത്തിലെത്തി ഞങ്ങള്‍ വഴിപിരിഞ്ഞു.
താജിന്റെ സാന്നിധ്യം തീര്‍ക്കുന്ന ഏകാന്തതയും, അജ്ഞാതമായ എന്തൊക്കെയോ സന്ദേശങ്ങള്‍ ചൂഴ്‌ന്നുനില്‍ക്കുന്ന ആ അന്തരീക്ഷത്തിന്റെ ദുരൂഹതയും നുകര്‍ന്ന്‌ ഞാന്‍ ചുറ്റിനടന്നു. യമുന, മുംതാസ്‌മഹല്‍, വെണ്ണക്കല്ലിന്റെ നിശബ്ദത..ഏതാണ്‌ ഏറെ ആകര്‍ഷകമെന്ന്‌ തിട്ടപ്പെടുത്താനാകാത്ത ഒരുതരം മത്തുപിടിച്ച അവസ്ഥ. താജിനെ ഒന്നുകൂടി വലംവെച്ച്‌ പോരാന്‍ നേരം, അതിന്റെ ചുവട്ടില്‍വെച്ച്‌ ശിവാനിയെ വീണ്ടും കണ്ടു. അവളുടെ ചേച്ചിയും കുട്ടികളും താജിന്റെ ചുമരിലെ ചിത്രങ്ങളെക്കുറിച്ച്‌ അകലെ തര്‍ക്കിച്ചുനില്‍ക്കുകയായിരുന്നു.
"ഈ സ്‌മാരകം കണ്ടിട്ട്‌ എന്തു തോന്നുന്നു. പറഞ്ഞുകേട്ട താജ്‌ തന്നെയോ ഇത്‌"-ഞാന്‍ ശിവാനിയോടു ചോദിച്ചു.
ചോദിച്ചതെന്താണെന്ന്‌ മനസിലായില്ല എന്നു തോന്നിക്കുന്ന ഒരു ഭാവം അവളുടെ മുഖത്ത്‌ അല്‍പ്പനേരം മിന്നിമറഞ്ഞു. എന്നിട്ട്‌ താജിനെ നോക്കിക്കൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു: "എനിക്ക്‌ രണ്ടുകണ്ണുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍"! താരുണ്യം മുറ്റിനില്‍ക്കുന്ന ആ മുഖത്തേക്ക്‌ രക്തം ഇരച്ചെത്തി. എന്തോ കാരണത്താല്‍ അവള്‍ പെട്ടന്നു ലജ്ജാലുവായി.
താജിന്‌ ചുവട്ടിലെത്തിയതു മുതല്‍ ഞാന്‍ സ്വയംപറഞ്ഞിരുന്ന വാക്കുകളാണ്‌ മറ്റൊരു രീതിയില്‍ ശിവാനിയുടെ നാവില്‍നിന്ന്‌ പുറത്തു വന്നത്‌. അവിടെ എത്തിയതു മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു, താജിന്റെ ഭാവമാറ്റങ്ങള്‍. മുഖ്യകവാടത്തില്‍ വന്ന സമയത്തെ താജല്ല ഇപ്പോഴുള്ളത്‌. എന്തോ സംഭവിച്ചിരിക്കുന്നു. ഇതിനിടെ പലതവണ താജിന്റെ തിളക്കവും ഭാവവും മാറിക്കഴിഞ്ഞു..
രണ്ടരവര്‍ഷം കഴിഞ്ഞു. തിങ്കളാഴ്‌ച (ജൂണ്‍18, 2007) കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ വെച്ച്‌ വീണ്ടും താജ്‌ മഹലിന്‌ മുന്നിലേക്ക്‌ ഞാന്‍ അനായാസം ആനയിക്കപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ (ASI)യിലെ സൂപ്രണ്ടിങ്‌ ഡയറക്ടറായ കെ.കെ.മുഹമ്മദ്‌ താജിനെക്കുറിച്ച്‌ നടത്തിയ പ്രഭാഷണം വീണ്ടും എന്നെ താജിനു മുന്നിലെത്തിക്കുകയായിരുന്നു. കുറെക്കാലം താജിന്റെ ചുമതല വഹിച്ചിരുന്ന കൊടുവള്ളി സ്വദേശിയായ അദ്ദേഹം, സപ്‌താത്ഭുതങ്ങളില്‍ താജിനെ ഉള്‍പ്പെടുത്താനായി വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കാന്‍ എത്തിയതാണ്‌. മധ്യപ്രദേശിലെ പുരാതന സ്‌മാരകങ്ങളുടെ ചുമതലയാണ്‌ ഇപ്പോള്‍ അദ്ദേഹത്തിന്‌.
കെ.കെ. മുഹമ്മദ്‌ (ഫോട്ടോ കടപ്പാട്‌: യാസിദ്‌ പി)
"ലോകത്തേറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ട സ്‌മാരകമാണ്‌ താജ്‌മഹല്‍, പക്ഷേ ഒറ്റ ഫോട്ടോക്കു പോലും താജിന്റെ യഥാര്‍ത്ഥ സൗന്ദര്യം പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല"-മുഹമ്മദ്‌ പറഞ്ഞു. എത്രയോ സത്യം. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതെന്തോ അതാണ്‌ കവിതയെന്ന്‌ പറയാറില്ലേ, അതുപോല ഫോട്ടോയില്‍ നഷ്ടമാവുന്നതെന്തോ അതാണ്‌ താജിന്റെ സൗന്ദര്യം, ഞാന്‍ മനസിലോര്‍ത്തു.
താജിനെ ആരും വെറുതെ പോയി കണ്ട്‌ ആസ്വദിക്കാന്‍ നോക്കരുതെന്നാണ്‌ പ്രഗത്ഭനായ ആ ആര്‍ക്കിയോളജിസ്‌റ്റിന്റെ ഉപദേശം. താജ്‌ കാണുമ്പോള്‍ ഒരു ഗൈഡ്‌ തീര്‍ച്ചയായും കൂടെ വേണം-പാക്‌ പ്രസിഡന്‍്‌ പര്‍വെസ്‌ മുഷറഫ്‌ ആഗ്രയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഗൈഡായിരുന്നു മുഹമ്മദ്‌.
താജിന്റെ കോംപൗണ്ടിനുള്ളിലെ ഓരോ ചുവടുവെപ്പിലും സന്ദര്‍ശകനെ സൗന്ദര്യത്തിന്റെയും അപ്രതീക്ഷിതമായ അനുഭവങ്ങളുടെയും മുഹൂര്‍ത്തങ്ങള്‍ കാത്തിരിക്കുന്നതെങ്ങനെയാണെന്ന്‌ അദ്ദേഹം അങ്ങേയറ്റം ലളിതമായി വിവരിക്കുമ്പോള്‍, ഞാന്‍ ഒന്നുകൂടി താജ്‌ സന്ദര്‍ശിക്കുകയായിരുന്നു.
'ഓപ്‌ടിക്കല്‍ ഇല്യൂഷന്റെ' (optical illusion) ഒരു മാസ്‌മരലോകമാണ്‌ താജ്‌ തുറന്നു വെക്കുന്നത്‌. പ്രധാന കവാടം കടന്നു താഴെ പൂന്തോട്ടത്തിന്റെ തുടക്കത്തില്‍, താജിനെ നോക്കി മെല്ല നടന്നാല്‍ അത്‌ നമ്മളില്‍നിന്ന്‌ അകന്നുപോകുകയല്ലേ എന്നു സംശയമുണരും. തിരിയാതെ പിന്നിലേക്ക്‌ മെല്ലെ ചുവടുവെച്ചാല്‍ താജ്‌ അടുത്തേക്കു വരുന്നത്‌ അനുഭവിക്കാം-മുഹമ്മദ്‌ പറയുന്നു. താജിനടുത്തെത്തുമ്പോള്‍ അത്‌ വളര്‍ന്ന്‌ വലുതായ അനുഭവം. ശിവാനി പറഞ്ഞ വാക്കുകള്‍ എന്റെ മനസിലെത്തി. രണ്ടുകണ്ണു പോരാ താജിനെക്കാണാന്‍. കണ്ണു മാത്രമല്ല, മനസ്സും നിറയ്‌ക്കുകയാണ്‌ താജ്‌. ഏത്‌ ഫോട്ടോയില്‍ ഇതൊക്കെ പകര്‍ത്താനാകും.
താജ്‌ നില്‍ക്കുന്നത്‌ യമുനയുടെ തീരത്താണ്‌. സന്ദര്‍ശകനെ സംബന്ധിച്ചിടത്തോളം താജിനപ്പുറം ആകാശമാണ്‌. നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ വെണ്ണക്കല്ലിന്റെ ആത്മാവ്‌. ആകാശത്തിലെ ഓരോ വ്യത്യാസവും താജില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ്‌ പുലര്‍ച്ചെ കാണുന്ന താജിനെ നേരം വെളുത്തു കഴിഞ്ഞാല്‍ കാണാത്തത്‌. ഉച്ചയ്‌ക്കുള്ള താജല്ല, നാലുമണിക്ക്‌. അന്തിവെയില്‍ വെണ്ണക്കല്ലുകള്‍ ഉരുകുന്നതിന്റെ മാസ്‌മരികത. സന്ധ്യയ്‌ക്കുള്ള താജ്‌ രാത്രിയിലുണ്ടാവില്ല..നിലാവത്ത്‌ വേറൊരു താജ്‌.
മുഹമ്മദ്‌ ഇത്‌ വിശദീകരിക്കുമ്പോള്‍, ഞാനോര്‍ത്തു: ഒരു നദിയില്‍ രണ്ടുതവണ ആരും കാല്‍കുത്തുന്നില്ലെന്നു പറഞ്ഞത്‌ ഹെരാക്ലീറ്റസ്‌ ആണ്‌. അത്‌ താജിന്റെ കാര്യത്തിലും സത്യമല്ലേ? ഓരേ താജിനെ ആരും രണ്ടുതവണ കാണുന്നില്ല!
സപ്‌താത്ഭുതങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇപ്പോള്‍ പത്താംസ്ഥാനത്താണ്‌ താജ്‌-മുഹമ്മദ്‌ പറഞ്ഞു. അതുപോര. ഏഴാംസ്ഥാനത്ത്‌ എത്തിയാലും മതിയാകില്ല. അതിന്റെ അമൂല്യത, സൗന്ദര്യം, അത്ഭുതകരമായ നിലനില്‍പ്പ്‌ ഒക്കെ പരിഗണിക്കുമ്പോള്‍ പിരമിഡിനും വന്‍മതിലിനും ശേഷം ലോകാത്ഭുതങ്ങളില്‍ താജ്‌മഹലിന്‌ സ്ഥാനം ലഭിക്കണം-അദ്ദേഹം പറയുമ്പോള്‍, ആര്‍ക്കും അതൊരു അമിത അവകാശവാദമാണെന്നു തോന്നിയില്ല.
(താജ്‌മഹലിന്‌ വോട്ടുചെയ്യാന്‍ താത്‌പര്യമുള്ളവര്‍ ഇവിടം സന്ദര്‍ശിക്കുക).