Friday, June 29, 2007

തടാകം തന്ന ചിത്രങ്ങള്‍-6

വെളിച്ചം നിറയുന്ന പ്രഭാതം

അമ്പൂരി, തിരുവനന്തപുരം ജില്ല, 2007 മെയ്‌. ആദ്യചിത്രത്തില്‍ കാണുന്ന പാറക്കെട്ടിന്റെ പേര്‌ 'ചീങ്കണ്ണിപാറ'യെന്നാണ്‌. ഇളംവെയില്‍ കൊള്ളാന്‍ ചീങ്കണ്ണികള്‍ ആ പാറപ്പുറത്ത്‌ കയറിക്കിടക്കാറുണ്ടെന്ന പറച്ചിലില്‍നിന്നാണ്‌ ഈ പേര്‌. തടാകം നിറയുമ്പോള്‍ ചീങ്കണ്ണിപാറ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങും.(തടാകം തന്ന ചിത്രങ്ങള്‍ എന്ന പരമ്പര തത്‌ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു).

Tuesday, June 26, 2007

തടാകം തന്ന ചിത്രങ്ങള്‍-5

മറുകര താണ്ടാന്‍




അമ്പൂരി, തിരുവനന്തപുരം ജില്ല. മൂന്നാമത്തെ ചിത്രം കഴിഞ്ഞ മെയില്‍ എടുത്തത്‌. ബാക്കിയുള്ളവ 2005 മെയിലേത്‌.

Saturday, June 23, 2007

തടാകം തന്ന ചിത്രങ്ങള്‍-4

വള്ളവും വലയും


നെയ്യാര്‍ഡാം തടാകം, അമ്പൂരി, മെയ്‌ 2005

Tuesday, June 19, 2007

വോട്ടുതേടുന്ന താജ്‌മഹല്‍


2005 ജനവരിയില്‍ പകര്‍ത്തിയത്‌
ന്യൂഡല്‍ഹിയില്‍നിന്ന്‌ ആഗ്രയിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ ശിവാനിയെ പരിചയപ്പെടുന്നത്‌. നൈനിറ്റാള്‍ സ്വദേശിയായ ആ പെണ്‍കുട്ടി അവളുടെ ചേച്ചിയുടെ കുടുംബത്തിനൊപ്പം സ്ഥലം കാണാനെത്തിയതാണ്‌. കൊടുംതണുപ്പുള്ള ആ ജനവരി ദിനത്തില്‍ എത്രയോ വിരസമാകേണ്ടിയിരുന്ന എന്റെ യാത്ര, ശിവാനിയുടെ നാണം പൂണ്ടുള്ള സംസാരത്താലും സംശയങ്ങളാലും സജീവമായി. താജ്‌മഹലിന്റെ മുഖ്യകവാടത്തിലെത്തി ഞങ്ങള്‍ വഴിപിരിഞ്ഞു.
താജിന്റെ സാന്നിധ്യം തീര്‍ക്കുന്ന ഏകാന്തതയും, അജ്ഞാതമായ എന്തൊക്കെയോ സന്ദേശങ്ങള്‍ ചൂഴ്‌ന്നുനില്‍ക്കുന്ന ആ അന്തരീക്ഷത്തിന്റെ ദുരൂഹതയും നുകര്‍ന്ന്‌ ഞാന്‍ ചുറ്റിനടന്നു. യമുന, മുംതാസ്‌മഹല്‍, വെണ്ണക്കല്ലിന്റെ നിശബ്ദത..ഏതാണ്‌ ഏറെ ആകര്‍ഷകമെന്ന്‌ തിട്ടപ്പെടുത്താനാകാത്ത ഒരുതരം മത്തുപിടിച്ച അവസ്ഥ. താജിനെ ഒന്നുകൂടി വലംവെച്ച്‌ പോരാന്‍ നേരം, അതിന്റെ ചുവട്ടില്‍വെച്ച്‌ ശിവാനിയെ വീണ്ടും കണ്ടു. അവളുടെ ചേച്ചിയും കുട്ടികളും താജിന്റെ ചുമരിലെ ചിത്രങ്ങളെക്കുറിച്ച്‌ അകലെ തര്‍ക്കിച്ചുനില്‍ക്കുകയായിരുന്നു.
"ഈ സ്‌മാരകം കണ്ടിട്ട്‌ എന്തു തോന്നുന്നു. പറഞ്ഞുകേട്ട താജ്‌ തന്നെയോ ഇത്‌"-ഞാന്‍ ശിവാനിയോടു ചോദിച്ചു.
ചോദിച്ചതെന്താണെന്ന്‌ മനസിലായില്ല എന്നു തോന്നിക്കുന്ന ഒരു ഭാവം അവളുടെ മുഖത്ത്‌ അല്‍പ്പനേരം മിന്നിമറഞ്ഞു. എന്നിട്ട്‌ താജിനെ നോക്കിക്കൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു: "എനിക്ക്‌ രണ്ടുകണ്ണുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍"! താരുണ്യം മുറ്റിനില്‍ക്കുന്ന ആ മുഖത്തേക്ക്‌ രക്തം ഇരച്ചെത്തി. എന്തോ കാരണത്താല്‍ അവള്‍ പെട്ടന്നു ലജ്ജാലുവായി.
താജിന്‌ ചുവട്ടിലെത്തിയതു മുതല്‍ ഞാന്‍ സ്വയംപറഞ്ഞിരുന്ന വാക്കുകളാണ്‌ മറ്റൊരു രീതിയില്‍ ശിവാനിയുടെ നാവില്‍നിന്ന്‌ പുറത്തു വന്നത്‌. അവിടെ എത്തിയതു മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു, താജിന്റെ ഭാവമാറ്റങ്ങള്‍. മുഖ്യകവാടത്തില്‍ വന്ന സമയത്തെ താജല്ല ഇപ്പോഴുള്ളത്‌. എന്തോ സംഭവിച്ചിരിക്കുന്നു. ഇതിനിടെ പലതവണ താജിന്റെ തിളക്കവും ഭാവവും മാറിക്കഴിഞ്ഞു..
രണ്ടരവര്‍ഷം കഴിഞ്ഞു. തിങ്കളാഴ്‌ച (ജൂണ്‍18, 2007) കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ വെച്ച്‌ വീണ്ടും താജ്‌ മഹലിന്‌ മുന്നിലേക്ക്‌ ഞാന്‍ അനായാസം ആനയിക്കപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ (ASI)യിലെ സൂപ്രണ്ടിങ്‌ ഡയറക്ടറായ കെ.കെ.മുഹമ്മദ്‌ താജിനെക്കുറിച്ച്‌ നടത്തിയ പ്രഭാഷണം വീണ്ടും എന്നെ താജിനു മുന്നിലെത്തിക്കുകയായിരുന്നു. കുറെക്കാലം താജിന്റെ ചുമതല വഹിച്ചിരുന്ന കൊടുവള്ളി സ്വദേശിയായ അദ്ദേഹം, സപ്‌താത്ഭുതങ്ങളില്‍ താജിനെ ഉള്‍പ്പെടുത്താനായി വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിക്കാന്‍ എത്തിയതാണ്‌. മധ്യപ്രദേശിലെ പുരാതന സ്‌മാരകങ്ങളുടെ ചുമതലയാണ്‌ ഇപ്പോള്‍ അദ്ദേഹത്തിന്‌.
കെ.കെ. മുഹമ്മദ്‌ (ഫോട്ടോ കടപ്പാട്‌: യാസിദ്‌ പി)
"ലോകത്തേറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ട സ്‌മാരകമാണ്‌ താജ്‌മഹല്‍, പക്ഷേ ഒറ്റ ഫോട്ടോക്കു പോലും താജിന്റെ യഥാര്‍ത്ഥ സൗന്ദര്യം പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല"-മുഹമ്മദ്‌ പറഞ്ഞു. എത്രയോ സത്യം. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതെന്തോ അതാണ്‌ കവിതയെന്ന്‌ പറയാറില്ലേ, അതുപോല ഫോട്ടോയില്‍ നഷ്ടമാവുന്നതെന്തോ അതാണ്‌ താജിന്റെ സൗന്ദര്യം, ഞാന്‍ മനസിലോര്‍ത്തു.
താജിനെ ആരും വെറുതെ പോയി കണ്ട്‌ ആസ്വദിക്കാന്‍ നോക്കരുതെന്നാണ്‌ പ്രഗത്ഭനായ ആ ആര്‍ക്കിയോളജിസ്‌റ്റിന്റെ ഉപദേശം. താജ്‌ കാണുമ്പോള്‍ ഒരു ഗൈഡ്‌ തീര്‍ച്ചയായും കൂടെ വേണം-പാക്‌ പ്രസിഡന്‍്‌ പര്‍വെസ്‌ മുഷറഫ്‌ ആഗ്രയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഗൈഡായിരുന്നു മുഹമ്മദ്‌.
താജിന്റെ കോംപൗണ്ടിനുള്ളിലെ ഓരോ ചുവടുവെപ്പിലും സന്ദര്‍ശകനെ സൗന്ദര്യത്തിന്റെയും അപ്രതീക്ഷിതമായ അനുഭവങ്ങളുടെയും മുഹൂര്‍ത്തങ്ങള്‍ കാത്തിരിക്കുന്നതെങ്ങനെയാണെന്ന്‌ അദ്ദേഹം അങ്ങേയറ്റം ലളിതമായി വിവരിക്കുമ്പോള്‍, ഞാന്‍ ഒന്നുകൂടി താജ്‌ സന്ദര്‍ശിക്കുകയായിരുന്നു.
'ഓപ്‌ടിക്കല്‍ ഇല്യൂഷന്റെ' (optical illusion) ഒരു മാസ്‌മരലോകമാണ്‌ താജ്‌ തുറന്നു വെക്കുന്നത്‌. പ്രധാന കവാടം കടന്നു താഴെ പൂന്തോട്ടത്തിന്റെ തുടക്കത്തില്‍, താജിനെ നോക്കി മെല്ല നടന്നാല്‍ അത്‌ നമ്മളില്‍നിന്ന്‌ അകന്നുപോകുകയല്ലേ എന്നു സംശയമുണരും. തിരിയാതെ പിന്നിലേക്ക്‌ മെല്ലെ ചുവടുവെച്ചാല്‍ താജ്‌ അടുത്തേക്കു വരുന്നത്‌ അനുഭവിക്കാം-മുഹമ്മദ്‌ പറയുന്നു. താജിനടുത്തെത്തുമ്പോള്‍ അത്‌ വളര്‍ന്ന്‌ വലുതായ അനുഭവം. ശിവാനി പറഞ്ഞ വാക്കുകള്‍ എന്റെ മനസിലെത്തി. രണ്ടുകണ്ണു പോരാ താജിനെക്കാണാന്‍. കണ്ണു മാത്രമല്ല, മനസ്സും നിറയ്‌ക്കുകയാണ്‌ താജ്‌. ഏത്‌ ഫോട്ടോയില്‍ ഇതൊക്കെ പകര്‍ത്താനാകും.
താജ്‌ നില്‍ക്കുന്നത്‌ യമുനയുടെ തീരത്താണ്‌. സന്ദര്‍ശകനെ സംബന്ധിച്ചിടത്തോളം താജിനപ്പുറം ആകാശമാണ്‌. നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ വെണ്ണക്കല്ലിന്റെ ആത്മാവ്‌. ആകാശത്തിലെ ഓരോ വ്യത്യാസവും താജില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ്‌ പുലര്‍ച്ചെ കാണുന്ന താജിനെ നേരം വെളുത്തു കഴിഞ്ഞാല്‍ കാണാത്തത്‌. ഉച്ചയ്‌ക്കുള്ള താജല്ല, നാലുമണിക്ക്‌. അന്തിവെയില്‍ വെണ്ണക്കല്ലുകള്‍ ഉരുകുന്നതിന്റെ മാസ്‌മരികത. സന്ധ്യയ്‌ക്കുള്ള താജ്‌ രാത്രിയിലുണ്ടാവില്ല..നിലാവത്ത്‌ വേറൊരു താജ്‌.
മുഹമ്മദ്‌ ഇത്‌ വിശദീകരിക്കുമ്പോള്‍, ഞാനോര്‍ത്തു: ഒരു നദിയില്‍ രണ്ടുതവണ ആരും കാല്‍കുത്തുന്നില്ലെന്നു പറഞ്ഞത്‌ ഹെരാക്ലീറ്റസ്‌ ആണ്‌. അത്‌ താജിന്റെ കാര്യത്തിലും സത്യമല്ലേ? ഓരേ താജിനെ ആരും രണ്ടുതവണ കാണുന്നില്ല!
സപ്‌താത്ഭുതങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇപ്പോള്‍ പത്താംസ്ഥാനത്താണ്‌ താജ്‌-മുഹമ്മദ്‌ പറഞ്ഞു. അതുപോര. ഏഴാംസ്ഥാനത്ത്‌ എത്തിയാലും മതിയാകില്ല. അതിന്റെ അമൂല്യത, സൗന്ദര്യം, അത്ഭുതകരമായ നിലനില്‍പ്പ്‌ ഒക്കെ പരിഗണിക്കുമ്പോള്‍ പിരമിഡിനും വന്‍മതിലിനും ശേഷം ലോകാത്ഭുതങ്ങളില്‍ താജ്‌മഹലിന്‌ സ്ഥാനം ലഭിക്കണം-അദ്ദേഹം പറയുമ്പോള്‍, ആര്‍ക്കും അതൊരു അമിത അവകാശവാദമാണെന്നു തോന്നിയില്ല.
(താജ്‌മഹലിന്‌ വോട്ടുചെയ്യാന്‍ താത്‌പര്യമുള്ളവര്‍ ഇവിടം സന്ദര്‍ശിക്കുക).

Sunday, June 17, 2007

തടാകം തന്ന ചിത്രങ്ങള്‍-3

ഹേമന്തം



അമ്പൂരി, തിരുവന്തപുരം ജില്ല, 2006 ഡിസംബര്‍

Saturday, June 16, 2007

തടാകം തന്ന ചിത്രങ്ങള്‍-2

പ്രതിബിംബങ്ങള്‍



അമ്പൂരി, തിരുവനന്തപുരം ജില്ല, 2007 മെയ്‌ മാസത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

Thursday, June 14, 2007

തടാകം തന്ന ചിത്രങ്ങള്‍-1

ന്ത്രണ്ടുവര്‍ഷം മുമ്പാണ്‌. സഹപാഠിയായിരുന്ന കണ്ണൂര്‍ സ്വദേശി കെ.ജെ.ജേക്കബ്‌ എന്റെയൊപ്പം അമ്പൂരിയില്‍ വന്നു, വെറുതെ നാടുകാണാന്‍. കുറഞ്ഞ തോതിലൊരു തോണിയാത്രയും അവനുവേണ്ടി സംഘടിപ്പിച്ചു. തിരികെ തിരുവനന്തപുരത്തിനുള്ള ബസ്സിലിരിക്കുമ്പോള്‍ അവന്‍ സ്വയമെന്നപോലെ പറഞ്ഞു: ''അതവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല''.

"ഏതിന്റെ കാര്യമാണ്‌ താന്‍ പറയുന്നത്‌"-ഞാന്‍ ചോദിച്ചു.

"ആ തടാകത്തിന്റെ, അതവിടെ ഉണ്ടാകാതിരിക്കാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല"- ജേക്കബ്ബ്‌ എന്തോ ഓര്‍ത്തുകൊണ്ടെന്ന പോലെ മറുപടി നല്‍കി.

ആ വാക്കുകളുടെ അര്‍ത്ഥം അന്നെനിക്കു പൂര്‍ണമായി മനസിലായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, വല്ലപ്പോഴും സന്ദര്‍ശിക്കാനും, എന്നാല്‍ മനസില്‍ മുഴുവന്‍ സമയവും അവശേഷിപ്പിക്കാനുമുള്ള ഒരു സ്ഥലമായി ആ തടാകവും തീരവും മാറി.

അങ്ങോട്ടുള്ള ഇന്നത്തെ ഓരോ യാത്രയിലും എന്റെ പ്രിയസുഹൃത്ത്‌ അന്നു പറഞ്ഞ വാക്കുകള്‍ മനസിലേക്ക്‌ എത്താറുണ്ട്‌-'ഈ തടാകമിവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല', ഒപ്പം ഞാന്‍ സ്വയം മനസില്‍ കൂട്ടിച്ചേര്‍ക്കും, ഈ മലകളും പാറക്കൂട്ടങ്ങളും കാറ്റും തടാകത്തിന്‌ മീതെ ലോകത്തെ മായ്‌ച്ചെത്തുന്ന മഴയും, ഒന്നും....അതെല്ലാം ഇവിടെ ഉണ്ടായേ കഴിയൂ, ഇവിടെ ഇല്ലാത്തത്‌ ഞാന്‍ മാത്രം.

ആ ഇല്ലായ്‌മയുടെ സാക്ഷ്യമാണ്‌, ഓരോ യാത്രയിലും തടാകത്തിന്റെ ദൃശ്യങ്ങളായി എന്റെയൊപ്പം കോഴിക്കോട്ടേയ്‌ക്ക്‌ പോരുന്നത്‌. അതില്‍ക്കൂടുതല്‍ ഈ ചിത്രങ്ങള്‍ക്ക്‌ എന്തെങ്കിലും അര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയുന്നില്ല...തടാകം തന്ന ചിത്രങ്ങള്‍ എന്നു മാത്രമേ അവയെ വിശേഷിപ്പിക്കാനാവൂ..